Showing posts with label 8.ഗദ്യകൃതികള്‍. Show all posts
Showing posts with label 8.ഗദ്യകൃതികള്‍. Show all posts

Sunday, July 12, 2009

Daiva Chintanam 2 - ദൈവചിന്തനം 2

ജീവേശ്വരജഗദ്ഭേദരഹിതാദ്വൈതതേജസേ
സിദ്ധിവിദ്യാധരശിവശ്ചരവേ ഗുരവേ നമഃ
ഓം നമോനമസ്സമ്പ്രദായപരമഗുരവേ!
ജയ ജയ സ്വാമിന്‍

ഹാ! ഇതൊരു മഹാവിചിത്രം തന്നെ!

നിരിന്ധനജ്യോതിസ്സായിരിക്കുന്ന നിന്തിരുവടിയില്‍ മരുമരീചികാപ്രവാഹംപോലെ പ്രഥമദൃഷ്ട്യാ ദൃഷ്ടമായിരിക്കുന്ന സകല പ്രപഞ്ചവും ആലോചിക്കുമ്പോള്‍ ഗഗനാരവിന്ദത്തിന്റെ സ്ഥിതിപോലെതന്നെ ഇരിക്കുന്നു. അനൃതജഡദുഃഖരൂപമായിരിക്കുന്ന ഇത് നിന്തിരുവടിയാല്‍ സൃഷ്ടിക്കപ്പെട്ടതുമല്ല, സ്വയമേവ ജാതവുമല്ല. നിന്തിരുവടിയാല്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളവയെങ്കില്‍ നിന്തിരുവടിയ്ക്ക് കരണകര്‍തൃദോഷമുണ്ടെന്നു പറയേണ്ട് വരും. നിന്തിരുവടി കരണകര്‍തൃദോഷമില്ലാത്ത ശുദ്ധ്യവ്യാപാരിയല്ലേ! അതുകൊണ്ട് അതൊരിക്കലും യുക്തമല്ല. ശുദ്ധ ജഡത്തിന് സ്വയമേവ ജാതമാകുന്നതിന് നിവൃത്തിയില്ല. ഇപ്രകാരം അനിര്‍വചനീയമായിരിക്കുന്ന ഈ പ്രപഞ്ചവും സച്ചിദാനന്ദഘനമായ നിന്തിരുവടിയും കൂടി തമഃപ്രകാശങ്ങള്‍ പോലെ സഹവാസം ചെയ്തുകൊണ്ടിരിക്കുന്നതുതന്നെ ഒരത്യദ്ഭുതം.

ഞങ്ങളുടെ ത്രികരണങ്ങളും പ്രവൃത്തികളും എല്ലാം തേജോരൂപമായ നിന്തിരുവടിയുടെ നേരെ തമോമയമായ കര്‍പൂര ധൂളിയുടെ അവസ്ഥയെ പ്രാപിച്ചിരിക്കുന്നു. അതുകൊണ്ടാണിപ്പോള്‍ നിരഹങ്കാരികളായ ഞങ്ങളും നിന്തിരുവടിയും തമ്മില്‍ യാതൊരു ഭേദവും ഇല്ല. ഭേദരഹിതന്മാരായ നാം ഇരുവരുടെയും മധ്യവര്‍ത്തിയായ ഭേദവ്യവഹാരവും എങ്ങനെയോ ചിരഞ്ജീവിയായുമിരിക്കുന്നു. നിന്തിരുവടിയും ഞങ്ങളും പ്രപഞ്ചവും ഈ ത്രിപദാര്‍ഥവും അനാദിനിത്യമായ നിന്തിരുവടി തന്നെ . അപ്പോള്‍ നിന്തിരുവടിയ്ക്ക് അദ്വൈതസിദ്ധിയും ഇല്ല. ഞങ്ങള്‍ക്ക് ബന്ധനിവൃത്തിയുമില്ല. ഇതുകൂടാതെയും നിന്തിരുവടിക്കും ഞങ്ങള്‍ക്കും തമ്മിലുള്ള സേവ്യസേവകഭവത്തിനും ഹാനി വരുന്നുവെങ്കിലും നിത്യബദ്ധന്മാരായിരിക്കുന്ന ഞങ്ങള്‍ നിത്യമുക്തയായിരിക്കുന്ന നിന്തിരുവടിയെ സേവിക്കുന്നത് യുക്തം തന്നെ. നിത്യബദ്ധരുടെ ബന്ധനത്തിന് നിവൃത്തിയുമില്ല. അതുകൊണ്ട് അത് നിഷ്‌പ്രയോജനമായിത്തന്നെ തീരുന്നു. പ്രയോജനമില്ലാതെ പ്രവൃത്തി ചെയ്യുന്നത് മൗഢ്യമെന്നത്രെ പറവാന്‍ പാടുള്ളൂ. ഈ അനാദിയായാ ഞങ്ങളുടെ മൗഢ്യവും നിന്തിരുവടിയില്‍ത്തന്നെ അവസാനിക്കുന്നു. ഇങ്ങനെയുള്ള സര്‍വ്വോപകാരിയായ നിന്തിരുവടിക്കായ്ക്കൊണ്ട് ഒരു വിധത്തിലും ഒന്നും ഉപകരിക്കുന്നതിന് ഞങ്ങള്‍ക്ക് ഭാഗ്യമില്ലാതെ ആയല്ലോ! ദൈവമേ ഈ വ്യസനവും നിന്തിരുവടിയില്‍ത്തന്നെ നിര്‍ധൂളിയായിരിക്കുന്നു.

ഇതെല്ലാം പോകട്ടെ! ഏതു പ്രകാരമെങ്കിലും സ്വപ്നത്തില്‍ കണ്ട കഥയെ ജാഗ്രത്തില്‍ പ്രസംഗിച്ചു ക്രീഡിക്കുന്നതുപോലെ, രാജസതാമസവൃത്തികളില്‍ സ്ഫുരിച്ച് പടര്‍ന്നിരിക്കുന്ന ഈ അനൃതജഡബാധയെ ക്രീഡിച്ചൊടുക്കി, ആ നിശ്ചലവൃത്തികാത്രമായി അനുഭവിച്ച് ആ അഖണ്ഡാകാരവൃത്തിയുടെ ഗോളസ്ഥാനത്തില്‍ നില്ക്കുന്ന ഞങ്ങള്‍ക്കും നിന്തിരുവടിയ്ക്കും തമ്മില്‍ സൂര്യപ്രകാശഗോളങ്ങള്‍ക്കുള്ളതുപോലെ യാതൊരു വൈലക്ഷണ്യവും ഇല്ലെന്നുള്ള അനുഭൂതിയെ ദൃഢീകരിച്ച് ഭോഗഭോക്തൃഭോഗ്യാനുഭൂതി വിട്ട് ശരീരചേഷ്ടാമാത്ര പ്രവൃത്തിയോടുകൂടി യഥേഷ്ടം വിഹരിക്കുന്നതിന് നിന്തിരുവടിയുടെ അനുഗ്രഹം ഉണ്ടാകണം. അതിന്നായിക്കൊണ്ട് നമസ്കാരം, നമസ്കാരം, നമസ്കാരം.

Daiva Chintanam 1 - ദൈവചിന്തനം 1

ഈ ഭൂലോകത്തില്‍ ബഹുവിധം ജീവകോടികള്‍ വസിക്കുന്നതുപോലെ ഗന്ധം, ശീതം, ഉഷ്ണം ഈ ഗുണങ്ങളോടുകൂടിയ വായുലോകത്തിലും അനന്തജീവകോടികളിരിക്കുന്നു. ഇതിന്റെ തത്ത്വമ് ചില കല്ലേറു മുതലായ പ്രവൃത്തികളെക്കൊണ്ടും, അതു ചില മാന്ത്രികന്മാരാല്‍ നിവൃത്തിക്കപ്പെടുന്നതുകൊണ്ടും, ദേവതാഗ്രസ്തന്മാരാല്‍ ചെയ്യപ്പെടുന്ന ചില അത്ഭുതകാര്യങ്ങളെക്കൊണ്ടും, സാമാന്യേന വെളിവാകുന്നു. അതുമല്ല, അന്തരചാരികളുണ്ടെന്നും, അവര്‍ ചില ഭക്തന്മാരുടെ മുമ്പില്‍ പ്രത്യക്ഷമായി വന്ന് അവര്‍ക്ക് വേണ്ടും വരങ്ങളെല്ലാം കൊടുത്തിരിക്കുന്നുവെന്നും, ഇന്നും അവരെ ഉപാസിക്കുന്ന ഭക്തന്മാര്‍ക്ക് അങ്ങനെതന്നെ സംഭവിക്കുമെന്നും, ദേവതാസിദ്ധിയുള്ള ആളുകള്‍ ഇപ്പോഴും അനേകം ഇരിക്കുന്നുവെന്നും മറ്റും മിക്കവാറും ലോകസമ്മതമാകുന്നു. അതുകൊണ്ട് ഇഹലോകവാസികളെപ്പോലെ പരലോകവാസികളും ഉണ്ടെന്നുള്ളത് നിര്‍വിവാദമാകുന്നു. അവര്‍ക്ക് വായുവെപ്പോലെ വേഗമുള്ളതുകൊണ്ടും, അദൃഷ്ടരൂപികളായിരുന്നുകൊണ്ട് അതികഠിനപ്രവൃത്തികളെ ചെയ്കകൊണ്ടും, ഇവരില്‍ വെച്ച് ചിലര്‍ അടുക്കുമ്പോള്‍ ഉഷ്ണവും ചിലരുടെ സാന്നിദ്ധ്യത്തില്‍ ശീതവും ചിലര്‍ക്ക് സുഗന്ധവും ചിലര്‍ക്ക് ദുര്‍ഗന്ധവും, മറ്റും ഇങ്ങനെയുള്ള സകല സംഗതികളെക്കൊണ്ടുമാണ് ഇവരെ വായുലോകവാസികളെന്ന് ചുരുക്കമായി പ്രസ്താവിച്ചിരിക്കുന്നത്. ഇതുകളെല്ലാം ഇപ്പോള്‍ വിസ്തരിക്കുന്നുല്ല.

ഈ വായുലോകവാസികളില്‍ ചിലര്‍ക്ക് പാലിലും ചിലര്‍ക്ക് നെയ്യിലും ചിലര്‍ക്ക് തേനിലും ചിലര്‍ക്ക് പായസത്തിലും ചിലര്‍ക്ക് പഴവര്‍ഗ്ഗത്തിലും ചിലര്‍ക്ക് പലഹാരങ്ങളിലും ചിലര്‍ക്ക് കന്ദവര്‍ഗ്ഗങ്ങളിലും പ്രീതിയുണ്ട്. ചിലരുടെ പ്രീതി പരിമളദ്രവ്യത്തില്‍ ചിലരുടെ പ്രീതി മന്ത്രത്തില്‍ ചിലര്‍ക്ക് തന്ത്രത്തില്‍ ചിലര്‍ക്ക് യന്ത്രത്തില്‍ ചിലര്‍ക്ക് നൃത്തത്തില്‍ ചിലര്‍ക്ക് വാദ്യത്തില്‍ ചിലര്‍ക്ക് ഗാനത്തില്‍ ചിലര്‍ക്ക് സകലതിലും പ്രീതിയുണ്ട്. ചിലര്‍ മാംസം ഭക്ഷിക്കുന്നവര്‍ ചിലര്‍ രക്തം കുടിക്കുന്നവര്‍ ചിലര്‍ മദ്യപാനികള്‍ ചിലര്‍ പ്രേതം ഭക്ഷിക്കുന്നവര്‍ ചിലര്‍ പിള്ളതീനികള്‍ ചിലര്‍ ഗര്‍ഭം കലക്കുന്നവര്‍ ചിലര്‍ ശുക്ലഭോജികള്‍ ചിലര്‍ കാമികള്‍ ചിലര്‍ ഭോഗികള്‍ . ചിലര്‍ കൃശന്മാര്‍ ചിലര്‍ സ്ഥൂലന്മാര്‍ ചിലരുടെ നിറം വെളുപ്പ്, ചിലരുടെ നിറം കറുപ്പ്, ചിലര്‍ക്ക് മഞ്ഞള്‍ വര്‍ണ്ണം, ചിലര്‍ ചിത്രവര്‍ണ്ണന്മാര്‍ ചിലര്‍ ഹ്രസ്വന്മാര്‍ ചിലര്‍ ദീര്‍ഘന്മാര്‍ ചിലര്‍ കാളവാഹനമുള്ളവര്‍ ചിലര്‍ മയില്‍വാഹനമുള്ളവര്‍ ചിലര്‍ ഗരുഡന്‍മേലേറി നടക്കുന്നവര്‍ ചിലരുടെ വാഹനം കുതിര, ചിലര്‍ പക്ഷി മുഖമുള്ളവര്‍ ചിലര്‍ അശ്വമുഖമുള്ളവര്‍ ചിലര്‍ സര്‍പ്പത്തിന്റെ മുഖമുള്ളവര്‍ ചിലര്‍ അശുദ്ധഭൂവാസികള്‍ ചിലര്‍ ശുദ്ധഭൂവാസികള്‍ ചിലര്‍ ശുക്ലാംബരധാരികള്‍ ചിലര്‍ പീതാംബരധാരികള്‍ ചിലര്‍ നീലാംബരികള്‍ ചിലര്‍ ജീര്‍ണ്ണവസ്ത്രമുള്ളവര്‍ ചിലര്‍ കൗപീനധാരികള്‍ ചിലര്‍ ദിഗംബരന്മാര്‍ ചിലര്‍ ജടിലന്മാ‍ര്‍ ചിലര്‍ മുണ്ഡികള്‍ ചിലര്‍ ശാന്തന്മാര്‍ ചിലര്‍ ക്രൂരന്മാര്‍ ചിലര്‍ ശിഷ്ടന്മാര്‍ ചിലര്‍ ദുഷ്ടന്മാര്‍ ചിലര്‍ സംഹാരശക്തിയുള്ളവര്‍ ചിലര്‍ സൃഷ്ടിക്കുന്നവര്‍ ചിലര്‍ രക്ഷിക്കുന്നവര്‍ ചിലര്‍ ദംഷ്ട്രയുള്ളവര്‍ ചിലര്‍ ഭയങ്കരരൂപികള്‍ ചിലര്‍ സൗന്ദര്യമുള്ളവര്‍ ചിലര്‍ ബലി കൊള്ളുന്നവര്‍ ചിലര്‍ തര്‍പ്പണപ്രീതിയുള്ളവര്‍ ചിലര്‍ ഹോമത്തില്‍ പ്രീതിയുള്ളവര്‍ ചിലര്‍ അമൃതം ഭക്ഷിക്കുന്നവര്‍ ചിലര്‍ പരമാണുപ്രായേണ പരകായത്തില്‍ പ്രവേശിക്കുന്നവര്‍ ചിലര്‍ പര്‍വ്വതം പോലെ ഇരിക്കുന്നതിന് ശക്തിയുള്ളവര്‍ ചിലര്‍ അങ്ങനെ മല പോലെയിരുന്നാലും പൂ പോലെ ഭാരമില്ലാത്തവര്‍ ചിലര്‍ പൂ പോലെയിരുന്നാലും പര്‍വ്വതം പോലെ ഭാരമുള്ളവര്‍ ചിലര്‍ സകലര്‍ക്കും ആധിപത്യം വഹിക്കുന്നവര്‍ ചിലര്‍ സകലപദാര്‍ത്ഥങ്ങളും വശീകരിക്കുന്നവര്‍ ചിലര്‍ സകല ദിക്കിലും നിര്‍വിഘ്നം സഞ്ചരിക്കുന്നവര്‍ ചിലര്‍ ഒരു സമയം പല ദിക്കിലും കാണുന്നവര്‍ ചിലര്‍ ഈ എല്ല സിദ്ധികളുമുള്ളവര്‍ ചിലര്‍ ഏകദേശം ചില സിദ്ധികളുള്ളവര്‍ ഇതുകൂടാതെയും ഇതുപോലെ അനേകം സിദ്ധിഭേദങ്ങളോടും വര്‍ണ്ണവിശേഷങ്ങളോടും ആഹാരവിശേഷങ്ങള്‍ ആകൃതിവിശേഷം, വാഹനവിശേഷം ഇതുകളോടും കൂടിയിരിക്കുന്ന ശുദ്ധദൈവങ്ങളും അശുദ്ധദുഷ്ടഭൂതപ്രേതയക്ഷരാക്ഷസപൈശാചജാതികളും ഇരിക്കുന്നു.

ഇവര്‍ സര്‍വ്വപ്രാണികളുടെയും ഹൃദയത്തിലും പ്രവേശിച്ച് ബുദ്ധിയെ ശുദ്ധിവരുത്തുന്നതിനും ഭ്രമിപ്പിച്ചു മാലിന്യപ്പെടുത്തിക്കൊടുക്കുന്നതിനും നന്നാക്കുന്നതിനും സര്‍വ്വസമ്പത്തുക്കളേയും കൊടുക്കുന്നതിനും എടുക്കുന്നതിനും രക്ഷിക്കുന്നതിനും ശിക്ഷിക്കുന്നതിനും മറ്റുമുള്ള പ്രവൃത്തികള്‍ക്കൊക്കെയും ശക്തിയുള്ളവരായുമിരിക്കുന്നു. അതുകൊണ്ട് നാം ഇവരെ ഇഷ്ടോപചാരങ്ങളോടുംകൂടി ഭജിച്ച് പ്രസാദിപ്പിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യകര്‍മ്മം തന്നെയെങ്കിലും ചില യക്ഷരാക്ഷസഭൂതപ്രേതാദികളായ ദുഷ്ടജന്തുക്കളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ആടുമാടുകോഴികളെ അറുത്ത് അവര്‍ക്ക് പാപബലി കൊടുത്തു ആ ദുഷ്ടഭൂതങ്ങളെ മനസ്സില്‍ ആവാഹിച്ച് ഭ്രമിച്ച് തുള്ളി വെറിവാടി ചുറ്റും നില്‍ക്കുന്ന പാവങ്ങളെക്കൂടെ ഭ്രമിപ്പിച്ച് പ്രസാദം കൊടുത്ത് ഈ ദുഷ്ടപ്രവൃത്തിയില്‍ വശപ്പെടുത്തി നടത്തിക്കൊണ്ടുപോകുന്നത് എന്തൊരു ബുദ്ധിമാന്ദ്യമാണ്.

കഷ്ടം! ഈ ദ്രോഹികള്‍ക്ക് ആ ദുഷ്ടജന്തുക്കളുടെ അനുഗ്രഹം കൊണ്ടിവിടെ സിദ്ധിക്കുന്ന ഫലം ദുര്‍വ്യാധി, ദുഷ്കീര്‍ത്തി, ദുര്‍മൃതി മുതലായ ഉപദ്രവങ്ങള്‍ തന്നെ. ഇപ്രകാരമില്ലാതെ ഈ വിധമുള്ള ദുഷ്‌പ്രവൃത്തികളെച്ചെയ്യുന്ന ചില പാപികള്‍ ഇവിടെ സുഖജീവികളായിരിക്കുന്നുവെങ്കിലും അവരും മരിച്ച് അവരുടെ ഉപാസനാമൂര്‍ത്തികളാകുന്ന ദുഷ്ടപ്രാണികള്‍ വസിക്കുന്ന നരലോകത്ത് ചെന്ന് ആ ഭയങ്കരന്മാരുടെ ദാസപ്രവൃത്തികളെ ചെയ്ത് അവരുടെ ഭുക്തോച്ഛിഷ്ടങ്ങളായ അസ്ഥി, കുടല്‍ , തോല്‍ തുടങ്ങിയുള്ള അമേദ്ധ്യങ്ങളെ ഭക്ഷിച്ച് രക്തം കൊഴുക്കുമ്പോള്‍ അവര്‍ പിടിച്ച് കടിച്ച് പച്ച തിന്ന് കാഷ്ടിച്ചു കളയുന്നു. ഹാ കഷ്ടം! ഈ പാപികളുടെ ആവി തന്നെ തലകുത്തി ഭൂമിയില്‍ വീണ് പുല്ലുകുരുത്തുപോകുന്നു. അല്ലെങ്കില്‍ പാപയോനികളില്‍ പിറന്ന് പരിതപിച്ചു മരിക്കുന്നു. ഇപ്രകാരം ഇവര്‍ക്ക് ഇഹപരങ്ങളിലും നിത്യോപദ്രവഫലമല്ലാതെ സുഖത്തിന്റെ ലവലേശം പോലും ഒരു നാളും ഉണ്ടാകുന്നതല്ല.

ഈ വിധമുള്ള ഘോരകര്‍മ്മങ്ങളെ മനഃപൂര്‍വ്വമായിത്തന്നെ ആ ദുഷ്ടഭൂതങ്ങളുടെ ഉപദ്രവം നേരിടുമെന്നു വിചാരിച്ച് ഭയപ്പെട്ടു ചെയ്യുന്നുവെങ്കില്‍ ആ ദുര്‍ദേവതകളുടെ ഉപദ്രവം നമ്മില്‍ വേരിടാതെ ഇരിക്കുന്നതിന് വേറെ ഉപായമുണ്ട്. എങ്ങനെയെന്നാല്‍ ഈ ദുഷ്ടജന്തുക്കളെക്കാളും വളരെ ശക്തിയുള്ളവരായ ശുദ്ധദൈവങ്ങള്‍ അനേകമിരിക്കുന്നല്ലോ. അവരെ സേവിച്ച് സന്തോഷിപ്പിച്ചാല്‍ ഈ ഉപദ്രവം നമ്മില്‍ ഒരിക്കലും നേരിടുന്നതല്ല. അതുകൊണ്ട് നാം യാതൊരു പ്രാണികള്‍ക്കും ഉപദ്രവം വരാത്ത വിധത്തിലുള്ള പ്രവൃത്തികള്‍ ചെയ്ത് സന്‍മാര്‍ഗ്ഗികളായി ശുദ്ധോപചാരങ്ങളോടുകൂടി ശുദ്ധദൈവങ്ങളെ ഭജിച്ച് പ്രസാദിപ്പിക്കണം. അപ്പോള്‍ അവരുടെ അനുഗ്രഹം കൊണ്ട് നമുക്ക് ഹൃദയപ്രസാദമുണ്ടായി ഐഹികഭോഗങ്ങള്‍ സകലവും ന്യായമായി അനുഭവിച്ച് തൃപ്തിവന്ന് ഭോഗങ്ങളില്‍ വൈരാഗ്യമുണ്ടായി ബ്രഹ്മജ്ഞാനികളാകുന്നതിനും സംഗതി വരുന്നു. ഒരുപക്ഷം തജ്ജന്മനി കര്‍മ്മശേഷത്താല്‍ ഇതിന് സംഗതി വരാതെപോയാലും ആയുരന്ത്യത്തില്‍ നമ്മുടെ ഉപാസനാമൂര്‍ത്തികളായ ശുദ്ധദൈവങ്ങള്‍ വസിക്കുന്ന ദിവ്യസ്ഥാനത്ത് ചെന്ന് അവരോടുകൂടി അങ്ങുള്ള ദിവ്യഭോഗങ്ങളെ ഭുജിച്ച് നിവൃത്തന്മാരായി ഭൂമിയില്‍ വന്ന് പുണ്യയോനികളില്‍ പിറന്ന് ഉത്തമഗുണങ്ങളോടുകൂടി വളര്‍ന്ന് സകലഭോഗങ്ങളിലും വിരക്തി സംഭവിച്ച് ബ്രഹ്മജ്ഞാനികളായി സുഖിച്ചിരുന്ന് പരമപദം പ്രാപിക്കുന്നതിലേക്ക് യാതൊരു സംശയവുമില്ല.

ഹാ! ഹാ! ചിത്രം! ചിത്രം! കയ്യിലിരിക്കുന്ന കല്പകവൃക്ഷക്കനിയെ ഭക്ഷിക്കാതെ കളഞ്ഞ് കാഞ്ഞിരക്കനിയെ തേടി ഭക്ഷിച്ച് വിഷം കൊണ്ട് മരിക്കുന്നു. കഷ്ടം! കഷ്ടം!

ഇതിരിക്കട്ടെ! ഇതു കൂടാതെ, ചില ഉദരംഭരികള്‍ സകലപ്രാണികളെയും ദൈവം നമ്മുടെ ഉപയോഗത്തിനായിക്കൊണ്ടുതന്നെ സൃഷ്ടിച്ചിരിക്കുന്നു,നാം അതുകളെ കൊന്നു ഭക്ഷിക്കുന്നതുകൊണ്ട് യാതൊരു പാതകവും വരാനില്ല എന്നിങ്ങനെ ആരവാരം ചെയ്തുംകൊണ്ട് വായില്ലാ പ്രാണികളെ വധിച്ച് ഉപജീവിക്കുന്നു. കഷ്ടം! ഇപ്രകാരം മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ടുതന്നെ സര്‍വ്വപ്രാണികളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നുവെങ്കില്‍ അതുകള്‍ അന്യോന്യം പിടിച്ച് ഭക്ഷിക്കുന്നതിനും മനുഷ്യര്‍ ചിലപ്പോള്‍ അതുകളാല്‍ അപഹരിക്കപ്പെട്ടുപോകുന്നതിനും സംഗതിവരുമായിരുന്നോ? ഇല്ല. പുത്രന് തള്ളയുടെ സ്തന്യത്തെ ഉപയോഗിക്കുന്നതിനല്ലാതെ മാതൃനിഗ്രഹം ചെയ്ത് മാംസത്തെ ഉപയോഗിക്കണമെന്ന് ദൈവസങ്കല്പം സംഭവിക്കുമോ? അത് ഒരുക്കലും വരുന്നതല്ല. ഇതുപോലെ ദൈവം മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ട് തന്നെ പ്രാണികളെ സൃഷ്ടിച്ചിരിക്കുന്നുവെന്നുള്ള വ്യവഹാരം അതുകളുടെ ക്ഷീരാദികളിലായിരുന്നുവെങ്കില്‍ എത്രയോ ന്യായമായിരിക്കുമായിരുന്നു? അപ്പോള്‍ അചരപദാര്‍ത്ഥങ്ങളായ ധാന്യാദികളൊക്കെയും മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ടുതന്നെ ദൈവം സൃഷ്ടിച്ചിരുക്കുന്നുവെന്നും ക്ഷീരാദികളുടെ ഉപയോഗത്തെ ഉദ്ദേശിച്ചിട്ടില്ലാതെ പശ്വാദികളെ സൃഷ്ടിച്ചിട്ടുള്ളതല്ലെന്നും സ്പഷ്ടമാകുന്നു. അതു മാത്രമല്ല, പ്രാണികളെ ഭക്ഷിക്കുന്നതിലത്രെ മനുഷ്യത്വം സിദ്ധിക്കുന്നുള്ളൂ എങ്കില്‍ വ്യാഘ്രാദികളായ ക്രൂരജന്തുക്കളിലല്ലയോ അതിമാനുഷത്വം സിദ്ധിക്കേണ്ടത്? ഇങ്ങനെ വരുമ്പോള്‍ ചില ജീവകാരുണ്യമുള്ള ആളുകള്‍ തന്നെ മൃഗങ്ങളായിരിക്കുന്നുള്ളൂ എന്നല്ലയോ വന്നുകൂടുന്നത്? കൊള്ളാം, ഈ അസംഗതികള്‍ ദൈവത്തില്‍ സ്ഥാപിച്ച് പറയുന്നതിനെക്കാളും വലുതായ ഒരു ദൈവദൂഷണം വല്ലതുമുണ്ടോ?
ഈ ദ്രോഹികളുടെ പക്ഷത്തില്‍ പരലോകവും പരലോകവാസികളുമുണ്ടെന്നു തന്നെ, എങ്കിലും ആ വ്യവഹാരം കൊണ്ട് യാതൊരു പ്രയോജനവുമില്ല. എന്തെന്നാല്‍ ദൈവം ഒന്നേ ഉള്ളൂ. അവന്‍ അരൂപിയായും സര്‍വ്വത്ര വ്യാപിയായും ഇരിക്കുന്നതുകൊണ്ട് നാം അവനെ ഭജിക്കുന്നതിനും അന്യത്ര കൃതവാസം വേണമെന്നില്ല. അങ്ങനെ വേണമെങ്കില്‍ ശിക്ഷരക്ഷകളെ അനുഭവിപ്പിക്കുന്നതിനു അവനാല്‍ നിയമിക്കപ്പെട്ടിട്ടുള്ള ചില ആളുകളും അവിടെ ഉണ്ടായിരിക്കണം. അപ്പോള്‍ ഇഷ്ടോപചാരങ്ങളോടുകൂടെ അവരെ ഭജിച്ച് അവരുടെ പ്രീതിയെ സമ്പാദിക്കേണ്ടതും ആവശ്യകമായി വരുന്നു. ഇതൊന്നും ആലോചിക്കാതെ ദൈവത്താല്‍ നിയമിക്കപ്പെട്ടിട്ടുള്ള ശിക്ഷരക്ഷകളെ അനുഭവിക്കുന്നതിനുള്ള സ്വര്‍ഗ്ഗനരകങ്ങളുണ്ടെന്നു വൃഥൈവ വ്യവഹരിച്ചുമൊണ്ട് ദുഷ്‌പ്രവൃത്തികളെ ചെയ്യുന്ന ഈ പാപികളും മരിച്ച് നരകത്തില്‍ വീണ് അവിടെയുള്ള നരികളുടെ ഓഹരി കൊടുക്കാതെ ആത്മാര്‍ത്ഥം പ്രാണികളെ വധിച്ചു ഭക്ഷിച്ചതുകൊണ്ട് അവരും ക്രുദ്ധന്മാരായി പിടിച്ചുതാഡിച്ചു കടിച്ച് പച്ചതിന്ന് കാഷ്ഠിച്ചു കളയുമ്പോള്‍ അവരുടെ ആവിയും മേല്‍പ്രകാരം തന്നെ ഭൂമിയില്‍ വീണ് പുല്ലു കുരുത്തു പോകുന്നു.

പിന്നെ ചിലര്‍ ദേവനേത്? ദേവിയേത്? എന്നിങ്ങനെ ഉദ്ഘോഷിച്ചുകൊണ്ട് ജീവകാരുണ്യമില്ലാതെയുള്ള പ്രവൃത്തികളെ ചെയ്തു കാലം കഴിച്ചുവരുന്നു. അവരും മരിച്ച് മേല്‍പ്രകാരം നരകത്തില്‍ വീണ് അങ്ങുള്ള സര്‍വ്വോപദ്രഫലവും ഭുജിച്ച് അധൊമുഖന്മാരായി ഭൂമിയില്‍ വീണ് തൃണജളുകാദിപാപയോനികളില്‍ പിറന്ന് തപിച്ചു മരിക്കുന്നു. പിന്നെ ചിലര്‍ സര്‍വ്വപ്രപഞ്ചവും പരമാണുക്കളുടെ സംയോഗം കൊണ്ട് സംഭവിച്ചതല്ലാതെ ഇതിനു വേറെ കാരണവുമില്ല അന്നിങ്ങനെയുള്ള അഹമ്മതികളെയും കൈക്കൊണ്ട് ദുര്‍വ്യാപാരികളായി തന്നാല്‍ നിയമിക്കപ്പെട്ട പരമാവധിയായ സദ്ധ്യപരമാണൂവ്യൂഹം സാധനബുദ്ധിവൃത്തിയുടെ വ്യാപകധര്‍മ്മതില്‍ ലയിച്ച് സാദ്ധ്യസാധനനിര്‍മ്മുക്തന്മാരായി ആ ശുദ്ധശൂന്യത്തില്‍ മോഹിച്ചു കിടക്കുന്നതിനു സംഗതി വരാതെ അവരും വൃഥൈവ മരിച്ച് നരകത്തില്‍ വീണ് ദുഃഖിച്ച് നരകശേഷം ഭൂമിയില്‍ വീണ് കൃമികീടങ്ങളായിപ്പോകുന്നു.

ഈ സംഗതികളെല്ലാം പ്രഥകദൃഷ്ടിയില്‍ തന്നെ നിസ്സാരമെന്നു വിചാരിച്ച് തള്ളിക്കളയാതെ സകലസമയികളും യുക്തിന്യായങ്ങളൊടുകൂടി ആലോചിച്ച് നോക്കുന്നുവെങ്കില്‍ ഇത് നാം ഉജ്ജീവിപ്പാനുള്ളതില്‍ ഒരു നല്ല വഴിയാകുന്നു.

Chijjada Chintakam - Prose ചിജ്ജഡചിന്തകം - ഗദ്യം

അണുവു മുതല്‍ ആന വരെയുള്ളവരൊക്കെ ഇളകി നടക്കുന്നതും, പുല്ലുമുതല്‍ ഭുരുഹപര്യന്തം നിലയില്‍ നില്ക്കുന്നതും ആകുന്നു. എന്നു വേണ്ടാ നമ്മുടെ കണ്ണു, മൂക്കു മുതലായ ഇന്ദ്രിയങ്ങളില്‍നിന്നും ബ്രഹ്മം വരെ ഒക്കെയും ചിത്തും, മണ്ണിനു തൊട്ടു മുലാതിരസ്കരണി വരെ കാണപ്പെടുന്നതൊക്കെയും ജഡവും ആകുന്നു. ഈ ഇരുപിരിവുകളിലുമായി സൂത്രത്തില്‍ കോര്‍ത്തിട്ടിരിക്കുന്ന മണികള്‍പോലെ എല്ലാ വകയും അടങ്ങിക്കിടക്കുന്നു. ഈ ഇരുപിരിവുകളിലുമുള്ള പണ്ടങ്ങളെയൊക്കെയും അറിയിക്കുന്നതിനു പുറപ്പെടുന്ന നാമഭേദം ഒന്ന്. ഇവകളില്‍ നിന്നും ആത്മീയമായും ഭൗതികമായും വെളിപ്പെടുന്ന ശബ്ദഭേദം ഒന്ന്. ഇതു രണ്ടും ചെവിയിലും, താനാശ്രയിച്ചിരിക്കുന്ന പണ്ടം ഇന്ന്തെന്നുള്ള സൂചനയോടുകൂടി വരുന്ന സ്പര്‍ശഭേദം ത്വക്കിലും, സൂര്യന്‍ ചന്ദ്രന്‍ അഗ്നി മുതലായ ജ്യോതിസ്സുകള്‍ എന്നല്ല, ഇവകളെക്കൊണ്ടു ശോഭിക്കുന്ന സകല പദാര്‍ഥങ്ങളെയും ഏന്തിക്കൊണ്ടു നില്‍ക്കുന്ന വര്‍ണ്ണഭേദം കണ്ണിലും മുന്തിരിങ്ങാപ്പഴം മുതലായ രസവര്‍ഗ്ഗങ്ങളെ ഉള്ളില്‍ അടക്കിക്കൊണ്ടു വരുന്ന രസഭേദം നാവിലും, താനിരുന്നിളകി വരുന്നത് ഇന്നതില്‍ നിന്നാണെന്നു ആ ഗന്ധദ്രവ്യത്തെ അറിയിക്കുന്ന തന്ത്രത്തോടു കൂടി വരുന്ന ഗന്ധഭേദം മൂക്കിലുമായി അടങ്ങിയിരുന്നറിയപ്പെടുന്നു എന്നുള്ളത് സ്പഷ്ടമാകുന്നു.

എന്നാല്‍ ഈ ശബ്ദദിവിഷയം അഞ്ചും ശ്രോത്രം മുതലായ ഇന്ദ്രിയങ്ങളില്‍ നിന്ന് അപ്പോഴപ്പോള്‍ തള്ളി വെളിയില്‍ വന്നിരുന്ന് കാണുന്നതോ അതല്ല ഭൗതികമായി വെളിയില്‍ നിര്‍ക്കുമ്പോള്‍ അതില്‍ ഇന്ദ്രിയങ്ങള്‍ വന്നു പറ്റി അറിയപ്പെടുന്നു എങ്കില്‍ ഇതൊരു അസംഭവം തന്നെ. എങ്ങനെയെന്നാല്‍ നമ്മാല്‍ കാണപ്പെടുന്ന ഈ കുടം ഉണ്ടായിട്ടിപ്പോള്‍ ഉദ്ദേശം ഒരു വര്‍ഷത്തിലധികമായിരിക്കുമെന്ന് തോന്നുന്നു. എന്നാല്‍ കാണുന്ന ക്ഷണത്തില്‍ ഉദിച്ചു വിളങ്ങിക്കൊണ്ടിരിക്കുന്ന ഈ കുടം കാണുന്നതിനു മുമ്പില്‍ ഇല്ലായിരുന്നു എന്നല്ലാതെ ഉണ്ടായിരുന്നുവെന്നുള്ളത് ശുദ്ധ അസംബന്ധം തന്നെ. അങ്ങനെയല്ല, നാം കണ്ടില്ല എന്നേ ഉള്ളൂ. കുടം ഉണ്ടായിരുന്നു എങ്കില്‍ ഇത് ഈ കുടത്തില്‍ കാണുന്ന പഴക്കത്തില്‍ നിന്നും തള്ളിവരുന്നതിലൊരു വ്യവഹാരമാണ്.

ഇത് നില്‍ക്കട്ടെ. നമ്മാല്‍ കാണപ്പെടുന്ന കുടം നാമില്ലാത്ത ദിക്കില്‍ ഇല്ലായിരുന്നു എന്നല്ലാതെ ഉണ്ടായിരുന്നു എന്നു പറഞ്ഞു കൂടാ. അതല്ലാ ഉണ്ടായിരുന്നു എങ്കില്‍ അവിടെ അപ്പോള്‍ കണ്ടതിലൊരാളും കൂടി വേണ്ടിയിരിക്കുന്നു. അതെങ്ങനെ, കാണുന്ന ദിക്കില്‍ കണ്ടവനുണ്ടെന്നല്ലാതെ കാണാത്ത ദിക്കില്‍ കണ്ടവനുണ്ടായിരുന്നു എന്നു പറയുന്നത്? അങ്ങനെ കണ്ടവനില്ലാ എങ്കില്‍ കാണപ്പെടുന്നതുമില്ല. അപ്പോള്‍ ഈ കുടം ഇതിനു മുമ്പില്‍ ഇല്ലായിരുന്നുവെന്നും ഇപ്പോള്‍ ഈ ക്ഷണത്തില്‍ ഉദിച്ചു വിളങ്ങുന്നു എന്നും വെളിവാകുന്നു.

ഇങ്ങനെ കുടം തന്നെ ഇല്ലാതിരിക്കുമ്പോള്‍ കുടത്തില്‍ നിന്നും തള്ളിവരുന്ന "ഈ കുടം ഉണ്ടായിട്ട് ഒരു വര്‍ഷത്തിലധികമായിരിക്കുന്നു" അന്നുള്ള വ്യവഹാരം എങ്ങനെ നിലനില്‍ക്കുന്നു? അതല്ലാ ഇന്നപ്പോള്‍ നിര്‍മ്മിതമായ ഇന്നയിന്ന ലക്ഷണങ്ങളോടുകൂടിയ ഒരു കുടം ഇന്ന ദിക്കിലിരിക്കുന്നു എന്നിങ്ങനെ നാം ഒരു ആപ്തതില്‍ നിന്നു ഗ്രഹിച്ചുകൊണ്ടു വന്ന് ഇതാ ഇപ്പോള്‍ ആ അടയാളങ്ങളോടുകൂടിയ ഈ കുടത്തെ കാണുന്നു, അതു കൊണ്ടാണ് അന്നു തൊട്ടിന്നുവരെയുള്ള അളവെടുത്തു നോക്കിയതില്‍ ഇപ്പോള്‍ ഈ കുടം ഉണ്ടായിട്ട് ഒരു സംവത്സരത്തിലധികമായിരിക്കുന്നു എന്നു പറയുന്നത് എങ്കില്‍ അതും ഈ കുടത്തില്‍നിന്ന് ഇപ്പോള്‍ തള്ളിവരുന്നതല്ലാതെ മേല്‍പ്രകാരം ഇതിനു മുമ്പില്‍ ഇല്ലായിരുന്നു എന്നു തന്നെ പറയാം.

അതല്ല നാം തന്നെ പണ്ടൊരിക്കല്‍ കണ്ടിരുന്ന കുടമാണ് ഇത്. അന്നു കണ്ടിട്ടുള്ള അടയാളങ്ങള്‍ എല്ലാം ഇതാ ഇതില്‍ കാണുന്നു. ആ കുടം തന്നെ ഈ കുടം. അതുകൊണ്ടാണ് ഈ കുടം ഉണ്ടായിട്ടിപ്പോള്‍ ഒരു സംവത്സരത്തിലധികമായിരിക്കുന്നു എന്നു പറയുന്നത് എങ്കില്‍ ഇപ്പോള്‍ നമ്മോടുകൂടിയിരിക്കുന്ന ഈ കുടം അപ്പോള്‍ ഇതുപോലെ നമ്മോടുകൂടി ഇരുന്നിരുന്നു എന്നു, ഇടയില്‍ നശിച്ച് ആ ശുദ്ധശൂന്യത്തില്‍ നിന്നും ഇങ്ങനെ നമ്മോടുകൂടി പൊങ്ങിയിരിക്കുന്നു എന്നും വ്യവഹാരം നേരിടുന്നു. അപ്പോള്‍ നാം ഇല്ലാതിരുന്ന ശൂന്യത്തിന്റെ അപ്പുറമുള്ള കഥയെ നാം ഇവിടെ പ്രസംഗിക്കുന്നത് ഭ്രമം കൊണ്ടുതന്നെയെന്നു വരുന്നു. അല്ലെങ്കില്‍ നമ്മുടെ പൂര്‍വ്വജന്മത്തിലുള്ള കഥയുടെ ജ്ഞാപകം നമുക്കിപ്പോള്‍ ഉണ്ടായിരിക്കണമ് അതില്ലല്ലോ. എന്നാല്‍ അതുപോലെ തന്നെ ഇതും ആലോചിച്ചുനോക്കുമ്പോള്‍ അറിയാം അതല്ല സുഷുപ്തിയില്‍ നിന്നുണര്‍ന്നു വരുമ്പോള്‍ ആ സുഷുപ്തിയുടെ പൂര്‍വ്വാവസ്ഥയിലുള്ള ജ്ഞാപകം ഉണ്ടായിരുക്കുന്നതുപോലെയെങ്കില്‍ അതു വന്ധ്യയുടെ പുത്രന്‍ ഇല്ലെന്നു പറയുമ്പോള്‍ അല്ല അവന്‍ ശശവിഷാണം പോലെ ഉള്ളവനാണെന്നു പറയുന്നതുപോലെ തീരുന്നു.

ഇങ്ങനെ ഒന്നും അല്ലാ എങ്കില്‍ പിന്നെ എങ്ങനെയാണ് ഈ കുടത്തില്‍ ഇപ്രകാരം ഭൂതകാലവ്യവഹാരം നേരിട്ടിരിക്കുന്നത് എന്നു ചോദിച്ചാല്‍ ഈ വര്‍ത്തമാന ക്ഷണത്തില്‍ കുടമുണ്ടായി ഈ വിധത്തിലിരിക്കുന്നതിന് അവകാശം ഇല്ലല്ലോ എന്നുള്ള ഊഹം ഊള്ളില്‍ നിന്നും തള്ളി വെളിയില്‍ വന്ന് കുടത്തില്‍ വീണ് ഇതില്‍ പൂര്‍വ്വകാലീനമായ വ്യവഹാരത്തെ തൊടുത്ത് ഇങ്ങനെ അസംബന്ധമായി വ്യവഹരിക്കുന്നതല്ലാതെ വേറെ ഒന്നുമല്ല. അത് എങ്ങനെയെന്നാല്‍ സ്വപ്നത്തില്‍ നാം ഒരു വൃക്ഷത്തെ കണ്ടു ചെന്നു അടുത്തു നിന്നുകൊണ്ട് ’ഹാ! ഈ വൃക്ഷമുണ്ടായിട്ട് ഇപ്പോള്‍ ഒരു നൂറു സംവത്സരത്തിലധികമായിരിക്കുന്നു’ എന്നു ഉദ്ദേശിക്കുന്നു എങ്കിലും ഇപ്പോള്‍ നോക്കിയാല്‍ ഇന്നലത്തെ സ്വപ്നത്തിലുള്ള വൃക്ഷത്തില്‍ കണ്ട നൂറു സംവത്സരത്തിന്റെ പഴക്കം അസംബന്ധമെന്നും വൃക്ഷം അപ്പോള്‍ സ്വപ്നദൃഷ്ടിയില്‍ നിന്നു വെളിയില്‍ തള്ളിവന്നിരുന്നു കണ്ടതെന്നും സ്വപ്നം
ഭൗതികമായി വെളിയിലുണ്ടായിരുന്നതല്ലെന്നു വെളിവാകുന്നു.

അതുപോലെ ഈ കുടവും ഇപ്പോള്‍ കണ്ണില്‍ നിന്നു വെളിയില്‍ തള്ളിയിരുന് കാണുന്നതല്ലാതെ ഭൗതികമായി വെളിയിലിരിക്കുന്നതല്ല എന്നു വിശദമാകുന്നു. ഇനി ഇതുപോലെതന്നെ മറ്റുള്ള വിഷയങ്ങളും അതാത് ഇന്ദ്രിയങ്ങളില്‍ നിന്നും അപ്പോഴപ്പോള്‍ വെളിയില്‍ തള്ളിവരുന്നു എന്നുള്ളത് പറയണമെന്നില്ലല്ലോ.

ഹാ! കൊള്ളാം ശരി ഇപ്പോള്‍ ശരീരാദി സകലപ്രപഞ്ചവും ഉള്ളില്‍നിന്നും വെളിയില്‍ തള്ളിവരുന്നു എന്നുള്ളത് നല്ലവണ്ണം അനുഭവമായി. എങ്കിലും ഇതിനും ഒരു സംശയം കൂടിയിരിക്കുന്നു. അതെന്തെന്നാല്‍ തേജോമയങ്ങളായിരിക്കുന്ന ഇന്ദ്രിയങ്ങളില്‍ നിന്ന് തമോമയങ്ങളായ വിഷയങ്ങള്‍ വരുന്നു എങ്കില്‍ ഇതില്‍ സൂര്യങ്കല്‍നിന്നും ഇരുളുപൊങ്ങിവരുന്നു എന്നുള്ള വിരോധം നേരിടുന്നു. അതുകൊണ്ട് അങ്ങനെ പറഞ്ഞുകൂടാ. പിന്നെ ഇന്ദ്രിയങ്ങളോടുകൂടി വരുന്നതിനു വല്ല ന്യായമുണ്ടോ എന്നു നോക്കിയാല്‍ അതും കാണുന്നില്ല. എന്തെന്നാല്‍ അങ്ങനെയെങ്കില്‍ ഇരുളും വെളിവും കൂടി ഒരു ദിക്കിലിരുന്ന് ഒരു സമയം പൊങ്ങിവരുന്നു എന്നു പറയണം. അത് ഒരിക്കലും നടപ്പുള്ളതല്ല.

അയ്യോ, ഇത് എന്തോന്ന് ഇന്ദ്രജാലമാണ് ഈ പ്രപഞ്ചം! വെളിയില്‍ കാണുന്നതുമല്ല ഇന്ദ്രിയങ്ങളില്‍ നിന്നു തള്ളി വരുന്നതുമല്ല, ഇന്ദ്രിയങ്ങളോടുകൂടി വരുന്നതുമല്ല. തിന്നെ എങ്ങനെയാണ് ഇപ്രകാരം നിര്‍ഹേതുകമായി കാണപ്പെടുന്നതെന്നു ചോദിച്ചല്‍ അത് അവിചാരദശയില്‍ കാനല്‍ജലം പോലെ തോന്നുന്നതല്ലാതെ വിചാരിച്ചുനോക്കുമ്പോള്‍ ഇതെല്ലാം ശുദ്ധചിത്തായിത്തന്നെ വിളങ്ങുന്നു. അത് എങ്ങനെയെന്നാല്‍ ഒരു കയറ്റിന്‍കണ്ടത്തില്‍ കല്പിതമായിരിക്കുന്ന നാഗം വെളിച്ചം വരുമ്പോള്‍ അധിഷ്ഠാനമായ കയറ്റില്‍ത്തന്നെ മറയും. അപ്പോള്‍ മുമ്പില്‍ ’ഇത് നാഗം’ എന്നിങ്ങനെ ഇദംവൃത്തിയാല്‍ ഗ്രഹിക്കപ്പെട്ടിരുന്ന കല്പനാനാഗത്തില്‍ നിന്ന് വിട്ട് കണ്ണു ആ കയറ്റില്‍ തന്നെ പറ്റിനിന്ന് വിളങ്ങുന്നതുപോലെ ’അവിചാരദശയില്‍ കാണപ്പെടുന്ന ഈ ശരീരാദി പ്രപഞ്ചം മുഴുവനും ഇപ്രകാരം നിഷ്കാരണമായി അഖണ്ഡചിന്‍മാത്രമായിരുക്കുന്ന ബ്രഹ്മത്തില്‍ ഇരിക്കുന്നതിനു ഒരിക്കലും അവകാശമില്ല’ എന്നിങ്ങനെ ചിന്തിച്ചു ചിന്തിച്ചുണ്ടാകുന്ന ബോധോദയത്തില്‍ ഇതൊക്കെയും അധിഷ്ഠാനമായ ബ്രഹ്മത്തില്‍തന്നെ മറയുന്നു. അപ്പോള്‍ ഇതിമുമ്പില്‍ കണ്ടിരുന്ന കല്‍പിത പ്രപഞ്ചത്തില്‍ നിന്നും വിട്ട്, നിരാധാരമായിരിക്കുന്ന ഇദംവൃത്തി ഊര്‍ദ്ധ്വമുഖിയായി ജീവബോധത്തോടുകൂടെ അഖണ്ഡചിത്തില്‍ ലയിച്ചു ചിത്തു മാത്രമായി വരുന്നു.


പിന്നെയും പൂര്‍വ്വവാസനകള്‍ പെരുത്തു പണ്ടത്തെപ്പോലെ പ്രപഞ്ചം തോന്നും. ഇതും മേല്‍പ്രകാരം ആപാദചൂഡം ചിന്തിച്ചു ചിത്തിലൊടുക്കി ചിത്തായി നില്‍ക്കണം. ഇങ്ങനെ ചെയ്തു ചെയ്തു വരുമ്പോള്‍ അശുദ്ധവാസന ക്ഷയിച്ചു ആധാരമില്ലാതെ ശുദ്ധവാസനയില്‍ തന്‍മാത്രയില്‍തന്നെ അടങ്ങി, ഈ രണ്ടു വാസനകളിലും ബന്ധിച്ചിരുന്ന അഹങ്കാരിയും കെട്ട് പൂര്‍ണ്ണമായി നില്‍ക്കും. ഈ സ്ഥാനം ചിത്തുമല്ല, ജഡവുമല്ല, സത്തുമല്ല, അസത്തുമല്ല. സുഖദുഃഖാദികളായ ദ്വന്ദ്വങ്ങള്‍ ഒന്നുമല്ല. ഇങ്ങനെ അനിര്‍വചനീയമായിരിക്കുന്ന ഇതില്‍നിന്നും സൃഷ്ട്യാദികള്‍ നടന്നും കൊണ്ടിരിക്കുന്നതുതന്നെ അത്യാശ്ചര്യം! ഇതിന്റെ മാഹാത്മ്യം അല്പബോധികളായ ആത്മാക്കള്‍ എന്തറിയുന്നു!

ഹാ ജയ ജയ നടേശ! നടേശ!

Gadya Prarthana ഗദ്യപ്രാര്‍ത്ഥന

കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നിശിപ്പിക്കുന്ന - വറുത്തുകളയുന്ന - പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയില്‍ തെളിച്ചു നല്ല വഴിയേ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാന്‍ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ!

അല്ലയോ ദൈവമേ! കണ്ണു കൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീര്‍ക്കുമിളപോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല. നാം ശരീരമല്ല, അറിവാകുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും ഈ തിരുവാക്കുകളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാന്‍ ഉണര്‍വ്വിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പോഴും ചിന്തിക്കുമാറാകണമേ! നീ എന്റെ സകല പാപങ്ങളെയും കവര്‍ന്നെടുത്തുകൊണ്ട് എനിക്ക് നിന്റെ പരമാനന്ദം നല്‍കേണമേ! എന്റെ ലോകവാസം കഷ്ടപ്പാടുകൂടാതെ കഴിഞ്ഞികൂടുന്നതിനും ഒടുവില്‍ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ!

Saturday, July 11, 2009

Atmavilasam ആത്മവിലാസം

ബ്രഹ്മശ്രീ ശിവലിംഗസ്വമികളുടെ നോട്ട്ബുക്കില്‍ നിന്ന്)

ഓ! ഇതൊക്കെയും നമ്മുടെ മുമ്പില്‍ കണ്ണാടൊഇയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. അത്ഭുതം! എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്റെ മുമ്പില്‍ കയ്യിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോള്‍ കണ്ണ് ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ കണ്ണ് കണ്ണാടിയെയും നിഴലിനെയും കാണുന്നു. നിഴല്‍ ജഡമാകുന്നു. അതിന് കണ്ണിനെ കാണുന്നതിനു ശക്തിയില്ല. കണ്ണിനെ കണ്ണിനെ എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. ഇങ്ങനെ കണ്ണും കണ്ണിന്റെ നിഴലും കണ്ണില്‍ കാണാതെ ഇരിക്കുമ്പോള്‍, അവിടെ കണ്ണിനെ കാണുന്നത് നാമാകുന്നു. ഇതുപോലെ ഈ കണ്ണിനെ കാണുന്ന നമ്മെ നാം കാണുന്നില്ല. നമ്മുടെ മുമ്പില്‍ ഒരു കണ്ണാടിയെ സങ്കല്പിക്കുമ്പോള്‍ നാം ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ നിഴലിന് നമ്മെ കാണുന്നതിന് ശക്തിയില്ല. നിഴല്‍ ജഡമാകുന്നു. നമുക്ക് നമ്മെ എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. നാം നമ്മില്‍ കല്‍പിതമായിരിക്കുന്ന കണ്ണാടിയെയും ആ കണ്ണാടിയുടെ ഉള്ളില്‍ നിര്‍ക്കുന്ന നിഴലിനെയും തന്നേ കാണുന്നുള്ളൂ. അപ്പോള്‍ നമ്മെ കാണുന്നത് നമ്മുടെ മുകളില്‍ നില്‍ക്കുന്ന ദൈവമാകുന്നു. ചുരുക്കം, കല്പിതമായിരിക്കുന്ന കണ്ണാടി, അതിനുള്ളില്‍ നില്ക്കുന്ന നമ്മുടെ നിഴല്‍ , കണ്ണ്, കയ്യിലിരിക്കുന്ന കണ്ണാടി, ആ കണ്ണാടിയുടെ ഉള്ളില്‍ നില്ക്കുന്ന കണ്ണിന്റെ നിഴല്‍ ഇതഞ്ചും നമ്മുടെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് നാമാകുന്നു. കണ്ണ് കണ്ണിന്റെ നിഴലിനെയും, കണ്ണാടിയെയും തന്നേ കാണുന്നുള്ളൂ. നാം നമ്മുടെ നിഴല്‍ , കണ്ണാടി, കണ്ണ്, കണ്ണിന്റെ നിഴല്‍ , കയ്യിലിരിക്കുന്ന കണ്ണാടി, ഇതാറും ദൈവത്തിന്റെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് ദൈവമാകുന്നു.

ഓ! ഇത് ഒരു വലിയ ആശ്ചര്യമാകുന്നു! നാമെന്നല്ല നമ്മാല്‍ കാണപ്പെടുന്നതൊക്കെയും ഇങ്ങനെ നിഴലിക്കുന്നതിന് ദൈവം ഇടം കൊടുത്തിരിക്കുന്നു. ഇതുകൂടാതെ ഇതിനെയൊക്കെയും ദൈവം തന്നെ കാണുകയും ചെയ്യുന്നു. അപ്പോള്‍ ദൈവം ഒരു ദിവ്യമായ കണ്ണാടിയും കണ്ണുമായിരിക്കുന്നു. ഓ! ഇതാ! ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയില്‍ ഒരു പുതിയ മലയെ കാണുന്നു. അപ്പുറം ഇതാ ഒരു പടം കാണുന്നു. ഇത് നാം പണ്ടു കണ്ടിട്ടുള്ളതാണെന്നു തോന്നുന്നു. ഓ! ഇത് മരുന്നുമാമലയും കന്യാകുമാതിയും മധുരയും കാശിയും ചിദംബരവും നമ്മുടെ ഉള്ളില്‍ അടുത്തടുത്തു കാണുന്നു. ഓ! ഇതാ ഒരു ആനയോടിക്കുന്നു. നാം പേടിച്ച് മലയുടെ മുകളിലേറുന്നു. ഇവിടെയിരിക്കുന്ന യോഗീശ്വരനോട് നാം ഉപദേശം കേട്ട് യോഗാഗ്നിയില്‍ ദഹിക്കുന്നു. ഓ! ഇതാ ഇങ്ങനെ കിനാവു കണ്ടുകൊണ്ടു ഉണര്‍ന്ന് നിഷ്കമ്പമായിരുന്ന് നെടുമൂച്ചു വിടുന്നു.

ചിത്രം! ഇതാ! നാം മയങ്ങി എഴുന്നിരുന്നുകൊണ്ട് അന്നുമറിയാതെ സുഖമായുറങ്ങി - എന്നിങ്ങനെ നമ്മുടെ മുമ്പില്‍ നില്‍ക്കുന്ന പെരുവെളിയില്‍ ഒരു അജ്ഞാനത്തെയും അഹങ്കാരത്തെയും വെറുതെ കല്പിച്ചു വ്യവഹരിക്കുന്നു. ഓ! ഇതാ! കിളിവാതിലില്‍ക്കൂടി വരുന്ന സൂര്യകിരണത്തില്‍ കിടന്നുമറിയുന്ന ധൂളിപോലെ അണ്ഡകോടികള്‍ മറിയുന്നു.

ഓ! ഇതാ! ഇതൊക്കെയും നമ്മിലടങ്ങി നാം നമ്മുടെ മുകളില്‍ നില്ക്കുന്ന ദിവ്യമായ കണ്ണാടിയില്‍ മറയുന്നു. ഈ കണ്ണാടി നമ്മുടെ ദൈവമാകുന്നു.

ഓ! ഇതാ! പിന്നെയും കാനലില്‍ നിന്ന് വെള്ളം പൊങ്ങി വരുന്നതുപോലെ ഇതൊക്കെയും ദൈവത്തില്‍ നിന്ന് പൊങ്ങി വരുന്നു. എന്നാല്‍ ദൈവാംശമായ നമ്മുടെ ഉള്ളില്‍ ഇതിനെയൊക്കെയും വെളിപ്പെടുത്തിയിരിക്കുന്നു എന്നു താത്പര്യം.

ഓ! ഇതാ! ഇതൊക്കെയും നമ്മോടുകൂടി ദൈവം തന്റെ വ്യാപകദര്‍പ്പണത്തില്‍ എടുത്തുവിരിച്ച് വിസ്താരമുള്ള കണ്ണുകൊണ്ട് നോക്കുന്നു. പിന്നെയും കണ്ണിലടക്കുന്നു. മറുപടിയും കണ്ണില്‍നിന്ന് വെളിപ്പെടുത്തുന്നു. ഇത് ദൈവത്തിന് ഒരു കളിയാകുന്നു. ഇത് ദൈവാംശമാകുന്നു. അല്ല ദൈവം അംശമില്ലാത്തതാകുന്നു. അതുകൊണ്ട് ദൈവാംശമെന്നു പറഞ്ഞുകൂടാ. പിന്നെ വല്ല പരമാണുവില്‍ നിന്ന് പരിണമിച്ചതോ? എന്നാല്‍ അതുമല്ല. എന്തുകൊണ്ടെന്നാല്‍ പരമാണുക്കള്‍ ദൈവത്തില്‍ വിവര്‍ത്തങ്ങളാകുന്നു. വിവര്‍ത്തമെന്നാല്‍ ഇവിടെ നിഴലാകുന്നു. നിഴലിന് വേറൊന്നായി മാറുന്നതിന് കഴിയുന്നില്ല. മറ്റൊന്നിനും ദൈവത്തിലിരിക്കുന്നതിന് ദൈവമാഹാത്മ്യം ഇടം കൊടുക്കുന്നില്ല. അതുകൊണ്ട് ഇതിനെ വേറൊന്നിന്റെ അംശമെന്നും പറഞ്ഞുകൂടാ. അപ്പോള്‍ ഈ കാണപ്പെടുന്നതൊക്കെയും അനിര്‍വചനീയമാകുന്നു. ഇതൊക്കെയും അഞ്ജനക്കാരന്റെ മഷിയില്‍ തെളിയുന്ന ദേവതപോലെയിരിക്കുന്നു. ഇതിന്റെ ബിംബം ദൈവത്തിലിരിക്കുന്നു. ഇത് നിഴലാകുന്നു. ഇപ്പോള്‍ ഈ കാണപ്പെടുന്നതും ദൈവവും നാമും ആയിരിക്കുന്ന ഇതൊക്കെയും ദൈവത്തിലടങ്ങുമ്പോള്‍ ദൈവം തന്നെയായിരിക്കുന്നു. ഇത് ദൈവത്തിന്റെ വ്യാപകതയെ കെടുക്കുന്നില്ല. നിഴലിന് യാതൊന്നിന്റെയും വ്യാപകതയെ ഭേദിക്കുന്നതിന് കഴിയുന്നില്ല; എന്നു തന്നെയല്ല, നിഴലിനെ യാതൊരു വ്യാപകതയും കളയുന്നില്ല.

ഓ! ഇതാ! ഇതൊക്കെയും മനോവേഗമുള്ള ഒരു ഘടീയന്ത്രം പോലെ ആദ്യന്തമില്ലാതെ കറങ്ങുന്നു. വിസ്മയം! നാം നമ്മുടെ കണ്ണിനെ കാണുന്നു. നമ്മെ ദൈവം കാണുന്നു. നാം നമ്മുടെ ശ്രുതിയെ ശ്രവിക്കുന്നു. ദൈവം നമ്മെ ശ്രവിക്കുന്നു. നാം ത്വക്കിനെ സ്പര്‍ശിക്കുന്നു. നമ്മെ ദൈവം സ്പര്‍ശിക്കുന്നു. നാം നമ്മുടെ നാവിനെ രസിക്കുന്നു. നമ്മെ ദൈവം രസിക്കുന്നു. നാം നമ്മുടെ മൂക്കിനെ മണക്കുന്നു. നമ്മെ ദൈവം മണക്കുന്നു. നാം വാക്കിനെ തള്ളിവിടുന്നു. നമ്മെ വാക്ക് തള്ളിവിടുന്നില്ല. ദൈവം തള്ളിവിടുന്നു. നാം കൈയെ ആദാനം ചെയ്യിക്കുന്നു. നമ്മെ കൈ ആദാനം ചെയ്യിക്കുന്നില്ല. ദൈവം ആദാനം ചെയ്യിക്കുന്നു. നാം കാലിനെ നടത്തുന്നു. നമ്മെ കാലു നടത്തുന്നില്ല. ദൈവം നടത്തുന്നു. നാം ദൈവത്തെ നടത്തുന്നില്ല. നാം ഗുദത്തെ വിസര്‍ജ്ജനം ചെയ്യിക്കുന്നു. നാം ദൈവത്തെ വിസര്‍ജ്ജനം ചെയ്യിക്കുന്നില്ല. നാം ഉപസ്ഥത്തെ ആനന്ദിപ്പിക്കുന്നു. നമ്മെ ഉപസ്ഥം ആനന്ദിപ്പിക്കുന്നില്ല. ദൈവം നമ്മെ ആനന്ദിപ്പിക്കുന്നു. നാം ദൈവത്തെ ആനന്ദിപ്പിക്കുന്നില്ല.

ഓ! ഇതാ! ദൈവത്തില്‍ പുരുഷലക്ഷണം കാണുന്നു. ദൈവം കണ്ണില്ലാതെ കാണുകയും ചെവിയില്ലാതെ കേള്‍ക്കുകയും ത്വക്കില്ലാതെ സ്പര്‍ശിക്കുകയും മൂക്കില്ലാതെ മണക്കുകയും നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ഒരു ചിത്പുരുഷനാകുന്നു. നാം ദൈവത്തിന്റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ശരീരം ജഡമാകുന്നു. പഴുത്തിരിക്കുന അയോഗോളം തേജോമയമായിരിക്കുന്നതുപോലെ നാം കണ്ണു തുറന്നു നോക്കുമ്പോള്‍ നമ്മുടെ ശരീരം തേജോമയമായിരിക്കുന്നു. ഓ! ഇതാ! ഇപ്പോള്‍ കാണപ്പെടുന്നതൊക്കെയും ഇതിപോലെ തേജോമയമായിരിക്കുന്നു.

ഓ! നമ്മുടെ ദൈവം ജ്യോതിര്‍മയമായിരിക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു. ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്റെ തരംഗമാകുന്നു.

ഓ! ഇതൊക്കെയും കാനലില്‍ നിന്നു കവിയുന്ന വെള്ളമാകുന്നു. ദൈവം കാനലാകുന്നു.

ഓ! നാം ഇതുവരെയും ബഹിര്‍മുഖനായിരിക്കുന്നു. ഇനി അന്തര്‍മുഖത്തോടുകൂടിയവനാത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതുതന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനുമുമ്പില്‍ കണ്ടിരുന്നില്ല. ഇപ്പോള്‍ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹരിക്കുന്നതിനു പാടില്ല. ഓ! ഇതാ! നാം ദൈവത്തിനോട് ഒന്നായിപ്പോകുന്നു!

പരമകാരുണികനാരായണഗുരുസ്വാമിഭിഃ ശിഷ്യാനുഗ്രഹാര്‍ത്ഥം പരബ്രഹ്മമാഹാത്മ്യമിദം വിരചിതമത്യദ്ഭുതമനിര്‍വ്വചനീയം