Showing posts with label 2.ദേവീസ്തോത്രങ്ങള്‍. Show all posts
Showing posts with label 2.ദേവീസ്തോത്രങ്ങള്‍. Show all posts

Sunday, July 12, 2009

Mannanthala Devi Stavam മണ്ണന്തലദേവീസ്തവം

മണിക്കുട വിടര്‍ത്തി മലര്‍ തൂവി മണമെല്ലാം
ഘൃണിക്കപചിതിക്രിയ കഴിച്ചു ഘൃണിയാകി,
ഗുണിച്ചവകളൊക്കെയുമൊഴിഞ്ഞി ഗുണിയും പോയ്
ഗുണക്കടല്‍ കടന്നുവരുവാനരുള്‍ക തായേ! 1

തിങ്കളും ത്രിദശഗംഗയും തിരുമുടി-
ക്കണിഞ്ഞു തെളിയുന്ന നല്‍ -
ത്തിങ്കള്‍നേര്‍മുഖി, ദിഗംബരന്റെ തിരു-
മെയ് പകുത്ത ശിവമേനിയേ
നിങ്കഴല്‍ക്കമലമെന്‍ കരുത്തില്‍ നില-
നിര്‍ത്തി നിത്യവുമഹന്ത വ-
ന്നങ്കുരിച്ചറിവഴിഞ്ഞുപോയ് വിഫല-
മായ് വരാതരുളുമംബികേ 2

പ്രഭാരൂപയാം നിന്‍ പ്രകാരം നിനച്ചാല്‍
പ്രഭാരം കെടും ഹൃത്പ്രസാദാലെവര്‍ക്കും
പ്രസാദിക്കുമെല്ലാവനും ത്വത്പ്രസാദാല്‍
പ്രയാസം സമസ്തം പ്രയാതീവ ദൂരം 3

സാധിക്കും സകലം സമസ്തഭുവന-
ങ്ങള്‍ക്കും ഹിതം നല്‍കി നീ
ചേതസ്സിങ്കലിരിക്കകൊണ്ടു ജനനീ,
ചൈതന്യമായെപ്പൊഴും
ബോധിപ്പിപ്പതശേഷമംബുധിയില്‍ വ-
ന്നേറിക്കലര്‍ന്നീടുമ-
സ്രോതസ്സെന്ന കണക്കു നിന്നടിയില്‍ വ-
ന്നേറുന്നു മാറുന്നിതേ 4

ദക്ഷപുത്രി, ദനുജാന്തകി, ത്വദനുസാ-
രിവാരിയിലഴുന്തിടാ-
തക്ഷമൊക്കെയുമടക്കി വാഴ്വതിനനു-
ഗ്രഹിക്ക പരദൈവമേ
കുക്ഷിബാധ വലുതായതീവ്യഥ ജയി-
പ്പതിന്നു പണിയുണ്ടു നിന്‍
കുക്ഷിതന്നിലിളകാതെ വാണു ദിവസം
കഴിക്കുകിലസംശയം. 5

പമ്പരത്തോടു പകച്ചിടും ഭ്രമണ-
വേഗമുള്ള മതിയോടു വ-
ന്നംബരത്തിലണയുന്നതിന്നിവന-
ശക്തനെന്നു കരുതീടു നീ
അന്‍പിരന്നടികള്‍ വാഴ്ത്തി നില്‍ക്കുമഗ-
തിക്കു സദ്ഗതി വരുത്തിടും
നിന്‍പദത്തൊടു ലയിപ്പതിന്നു നിയ-
തം വരം തരുക മംഗലേ 6

ചക്ഷുരാദികള്‍ ചതിച്ചിടും ചതിയില്‍
വീണിടും ചതുരനെങ്കിലും
പക്ഷമില്ല ഭവതിക്കവന്‍ പ്രതി ഭ-
വച്ചരിത്രപരനെങ്കിലോ
തത്ക്ഷണം സകലവും ഭവിച്ചു സത-
തം സുഖിച്ചു മരുവീടുമീ
പക്ഷമൊക്കെയുമറിഞ്ഞിടുന്ന പര-
ദൈവതം ഭവതിയല്ലയോ 7

കങ്കമാദികളശിച്ചിടുന്നൊരശ-
നം കളേബരമിതല്ലയോ
വന്‍കലാവതി വലച്ചിടുന്നിതു മ-
തിപ്രസാദമരുളീടു നീ
തിങ്കള്‍മൗലി തിരുമെയ് തലോടിയിട-
ചേര്‍ന്നു നിത്യവുമിരിക്കുമെന്‍
തങ്കമേ സകല സങ്കടങ്ങളുമ-
റുന്നതിന്നു തരണം വരം 8

മണ്ണന്തലേ മരുവുമീശ്വരി തന്നെ മന്നി-
ലന്വര്‍ത്ഥസംജ്ഞയെ വഹിച്ചരുളുന്നു ചിത്രം!
മന്നില്‍ സമസ്തവുമടങ്ങുമതിന്നുമേല്‍ നി-
ന്നെണ്ണിക്കഴിക്കുമൊരു ദൈവതമല്ലയോ നീ! 9

Kali Natakam കാളിനാടകം

നമോ നാദബിന്ദ്വാത്മികേ! നാദഹീനേ!
നമോ നാരദാദീഢ്യപാദാരവിന്ദേ!
നമോ നാന്മറയ്ക്കും മണിപ്പൂംവിളക്കേ!
നമോ നാന്മുഖാദിപ്രിയാംബാ, നമസ്തേ!
സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും
മുദാസംഹരിച്ചും രസിച്ചും രമിച്ചും
കളിച്ചും പുളച്ചും മഹഘോരഘോരം
വിളിച്ചും മമാനന്ദദേശേ വസിച്ചും
തെളിഞ്ഞും പറഞ്ഞും തുളുമ്പും പ്രപഞ്ചം
തുളഞ്ഞുള്ളിലെള്ളോളമുള്ളയിരുന്നും
തിരിഞ്ഞും പിരിഞ്ഞും മഹാനന്ദധാരാം
ചൊരിഞ്ഞും പദാംഭോജഭക്തര്‍ക്കു നിത്യം
വരുന്നോരുതുമ്പങ്ങളെല്ലാമറിഞ്ഞും
കരിഞ്ഞീടുമറാവിരാതങ്കബീജം
കുറഞ്ഞോരുനേരം നിനയ്ക്കുന്ന ഭക്തര്‍ -
ക്കറിഞ്ഞീല മറ്റുള്ള കൈവല്യരൂപം.
നിറഞ്ഞങ്ങനെ വിശ്വമെല്ലാമൊരുപ്പോ-
ലറം ചെറ്റുമില്ലാതെ വാണും ചിരന്നാള്‍
കഴിഞ്ഞാലുമില്ലോരു നാശം; കുറഞ്ഞൊ-
ന്നറിഞ്ഞീടരായിന്നഹോ! ഘോരരൂപം
മറഞ്ഞീടുമോ വിശ്വമെല്ലാമിതെന്നോര്‍
ത്തറിഞ്ഞീടുവാന്‍ ശക്തരാരുള്ളു ലോകേ?
മഹാദിവ്യദേവേശ, ഗൗരീശ, ശംഭോ,
മഹാമായ, നിന്‍ വൈഭവം ചിന്തനീയം.
അടിക്കുള്ളു തോണ്ടിപ്പറിച്ചംബരാന്തം
നടുക്കം കൊടുക്കുന്ന മന്ദാകിനിക്കി-
ങ്ങടക്കം കൊടുപ്പാനിടം പെട്ടിരിക്കും
ജടയ്ക്കമ്പിളിത്തെല്ലുമെല്ലും വിലോല-
ച്ചലദ്ഭംഗമന്ദാരമാണിക്യമാലാ-
വിലയ്ക്കപ്പുറത്തുള്ള രത്നം പതിച്ചു-
ജ്ജ്വലിച്ചുത്തരംഗീകൃതം പൊന്‍കിരീടം
പരം പഞ്ചമിച്ചന്ദ്രനും തോറ്റുപോയി
തിരയ്ക്കപ്പുറം കുറ്റമില്ലെന്നു തേറി-
ത്തിറംവിട്ടു കപ്പം കൊടുക്കുന്ന നെറ്റി-
ക്കുറിക്കുള്ളില്‍ വീണാഴിയേഴാമരഞ്ഞാ-
ണരയ്ക്കന്വഹം ചാര്‍ത്തുമുര്‍വ്വീമണാളന്‍
മഹാദേവനും ബ്രഹ്മനും മുന്‍പരായോ-
രഹോ! മായയില്‍ പെട്ടിരിക്കുന്നു ചിത്രം!
മഹാത്മാക്കളായുള്ളവര്‍ക്കും നിനച്ചാല്‍
മഹാമായ! നിന്‍ വൈഭവം കിന്തരണ്യം?
അനംഗന്റെ പൂവില്ലിനല്ലല്‍പ്പെടുത്തും
കുനുച്ചില്ല്ലിവല്ലിക്കൊടിത്തല്ലു തെല്ലി-
ങ്ങനംഗന്നുമംഗത്തിലേറ്റാലൊഴിച്ചൂ-
ടനങ്ങാതെ പോയങ്ങടങ്ങുന്നതേ നല്‍
പ്പദത്താര്‍ ഭജിക്കുന്നവര്‍ക്കുള്ളൊരത്തല്‍
പ്പദത്തെക്കെടുപ്പാനതേ ചില്ലി രണ്ടും
വശത്താക്കിവച്ചെപ്പൊഴും മിന്നിമിന്നു-
ന്നതും കണ്ണിണപങ്കജപ്പൂവിലോലും
കൃപത്തേന്‍കണക്കണ്‍കണം മാരിചേര്‍ത്താര്‍ -
ത്തിപോക്കും കടക്കണ്ണു രണ്ടിങ്കലും
വിമ്മിവിമ്മിത്തിടുക്കെന്നു പായുന്ന
കല്ലോലിനിക്കും പടുത്വം കൊടുക്കുന്നൊ-
രാനന്ദവാരിക്കടല്ക്കരെ-
പ്പാദഭക്തപ്രയുക്തശ്രുതംസ്തോത്ര-
സംഗീതനൃത്തങ്ങളും തൃച്ചെവികൊണ്ടു
നില്‍ക്കുന്ന കര്‍ണ്ണങ്ങളില്‍പ്പൊന്‍മണിക്കുണ്ഡലം
കൊണ്ടൊളിപ്പെട്ടു പൊങ്ങും ഘൃണിക്കങ്കിതം
ഗണ്ഡകണ്ണാടിയും നന്‍മണിച്ചെമ്പരത്തിപ്ര-
സൂനം നമിക്കും മണിച്ചുണ്ടു രണ്ടിന്നുമുള്ളായ് വിളങ്ങും
പളുങ്കൊത്താ പല്‍പത്തി മുത്തുപ്പടത്തി-
ന്നിളിഭ്യം കൊടുക്കുന്നതിന്നെന്തു ബന്ധം?
തെളിഞ്ഞിങ്ങനെ പൂര്‍ണ്ണചന്ദ്രന്നുമല്ലല്‍ -
ക്കളങ്കം കൊടുക്കുന്നെതിര്‍ദ്വന്ദ്വശോഭാങ്കുരം
വക്ത്രബിംബം കരാളോന്നതശ്രീകരം
ഘോരദംഷ്ട്രാദ്വയം ഭീഷണീയം
കരേ കങ്കണം കിങ്കിണീസങ്കുലം
കിങ്കരീഭൂതവേതാളകുളീപ്രവാഹം
പറന്നട്ടഹാസങ്ങളിട്ടിട്ടു കുന്തം,
കുടഞ്ഞുള്ള ശംഖം കൃപാണം കപാലം
ഭടന്മാരെതിര്‍ത്തോടി മണ്ടുന്ന കണ്ഠസ്വനം
സിംഹനാദത്തിനും ക്ഷീണമുണ്ടാ-
മിടിക്കും പടുത്വം കൊടുക്കുന്ന പൊട്ടി-
ച്ചിരിക്കെട്ടു ദിക്കും പൊടിക്കായ്ക്കൊടുക്കും
കടുംപന്തു കൊങ്കക്കുടം താളമേളം
പിടിച്ചംബരീജാലസംഗീതനൃത്തം
തുടിക്കിങിണീവേണുനാദവീണാപ്രയോഗം
ചെവികൊണ്ടു തങ്കക്കുടക്കൊങ്ക രണ്ടും
കുളം കുങ്കുമീപങ്കമാലേയലേപം
പളുങ്കൊത്തമുത്തുപ്പടങ്കല്പവൃക്ഷ-
ത്തലം പൂങ്കുലക്കൊത്തു കോര്‍ത്തിട്ടു
മാലാകളങ്കാവിഹീനം കലാപിച്ചു-
മേതാനലങ്കാരബന്ധങ്ങളും മറ്റു-
മുള്ളോരലം ശക്തരല്ലാരുമോതാനിതൊന്നും
പിടിക്കുള്ളടക്കിക്കൊടുക്കും വയറ്റി-
ന്നടിക്കോമനപ്പൂമണിപ്പട്ടുടുത്ത-
മ്മുടിച്ചിക്കു കച്ചപ്പുറം വച്ചിറുക്കി
ക്കടിക്കാമവണ്ടിക്കുടകത്തീന്നിഴിഞ്ഞ
ത്തുടക്കാമ്പു തുമ്പിക്കരശ്രീ നമിക്കും
അനംഗന്റെ തൂണീരമോടേറ്റു തമ്മില്‍
പിണക്കം തുടങ്ങിജ്ജയിക്കുന്ന പൊന്നു-
കണങ്കാലടിക്കച്ഛപം തോറ്റു തോയേ
തപസ്സിന്നു പോകുന്ന പാദാഗ്രശോഭം
കണങ്കാലടിത്താമരപ്പൂവിലോലം
കളിക്കുന്ന പൂന്തേന്‍ നുകര്‍ന്നാത്തമോദം
വിളങ്ങുന്ന ദേവാംഗനാഗാനമേളം
കളം വീണ നാനാവിധം വാദ്യഭേദം
ശ്രവിച്ചും സുഖീചാരുനര്യാണിതന്നില്‍
ത്സണത്കാരപൂരം വഹിച്ചും നടന്നും
മുദാ ശോഭകൈലാസശൃംഗേ ലസിച്ചും
തദാ ദേവനരീ സമക്ഷം വഹിച്ചും
നമിച്ചും സുരന്മാര്‍ വഹിച്ചും കടാക്ഷം
ഗമിച്ചും നിജാനന്ദമോടാവിരാശാ-
വധിക്കുള്ള കാമം ലഭിച്ചും പദാന്തേ ഭജിച്ചും
തദാവാസദേശേ വസിച്ചും സുഖിച്ചും
രമിച്ചും സ്വകാര്യേഷ്വലം സംഭ്രമി-
ച്ചങ്കുരിച്ചത്തലും മൂലമാക്കി വിള-
ങ്ങുന്നിവണ്ണം ഭവതൃക്കടക്കണ്‍ ചുളിച്ചൊന്നു
നോക്കായ്ക മൂലം കൃപാലോ! നമസ്തേ നമസ്തേ!
നമസ്തേ മഹാഘോരസംസാരവാരാ-
ന്നിധിക്കക്കരെക്കേറുവാന്‍ തൃപ്പദത്താ-
രിണക്കപ്പലല്ലാതൊരാലംബനം മ-
റ്റെനിക്കൊന്നുമില്ലംബ കാരുണ്യരാശേ
നിനയ്ക്കുന്നതെല്ലാം കൊടുക്കുന്ന തൃക്ക-
ണ്ണിണത്തേന്‍കടാക്ഷം ലഭിപ്പാനണഞ്ഞേന്‍
പദാംഭോജവൈമുഖ്യമെന്നില്‍ പിണഞ്ഞീ-
ടൊലാ തേ നമസ്തേ നമസ്തേ നമസ്തേ!
പണം പെണ്ണിലും മണ്ണിലും ചെന്നു പുക്ക-
ശ്വസിച്ചാത്തമോദം ഗുണംകെട്ടു
ദുഃഖിച്ചു പോവാനയയ്ക്കൊല്ലഹം
ദേഹമെന്നോര്‍ത്തു സത്ത്വാദിയാം മുക്കുണംകെട്ടു-
പെട്ടോരു മായാവിലാസം ക്ഷണം ക്ഷീണ-
ലോകപ്രപഞ്ചപ്രവാഹം ക്ഷണജ്യോതിരാചന്ദ്രതാരം
നമസ്തേ ശിവാംബാ, നമസ്തേ! നമസ്തേ!

Janani Navaratna Manjari - ജനനീനവരത്നമഞ്ജരി

ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി
വന്നാശു തന്‍മതി മറ-
ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
ലൊന്നായി വീണു വലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മര്‍ന്നാവിരാഭ പടരും-
ചിന്നാഭയില്‍ ത്രിപുടിയെന്നാണറുംപടി
കലര്‍ന്നാറിടുന്നു ജനനീ! 1

ഇല്ലാതെ മായയിടുമുല്ലാസമൊന്നുമറി-
വല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
മെല്ലാമൊരാദിയറിവാം
ത്ല്ലാഘവം പറകിലില്ലാരണംക്രിയകള്‍
മല്ലാടുകില്ല മതിയീ
സല്ലാഭമൊന്നുമതിയെല്ലാവരും തിരയു-
മുല്ലാഘബോധജനനീ! 2

ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു-
കണ്ടാടുമംഗമകവും-
കൊണ്ടായിരംതരമിരുണ്ടാശയം പ്രതിചു-
രുണ്ടാ മഹസ്സില്‍ മറയും
കണ്ടാലുമീ നിലയിലുണ്ടാകയില്ലറിവ-
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണു സൂരി സുകൃതീ 3

ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി-
നാരായിടുന്നു, കുടവും
പാരയിടുന്നതിനു നേരായിടുന്നുലക-
മോരായ്കിലുണ്ടഖിലവും
വേരായ നിന്‍കഴലിലാരാധനം തരണ-
മാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി
ഹേ! രാജയോഗജനനീ! 4

മേലായ മൂലമതിയാലാവൃതം ജനനി!
നീ ലാസ്യമാടിവിടുമീ
കീലാലവായ്‌വനലകോലാഹലം ഭുവന-
മാലാപമാത്രമഖിലം
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതിമെയ്-
മേലാകെ മൂടുമതിനാലാരുമുള്ളതറി-
വീലാഗമാന്തനിലയേ! 5

മീനായതും ഭവതി മാനായതും ജനനി
നീ നാഗവും നഗഖഗം
താനായതും ധര നദീ നാരിയും നരനു-
മാ നാകവും നരകവും
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-
മാനായി നിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും 6

എന്‍ പാപമെയ്‍വതിനൊരമ്പായിടുന്നറിവു
നിന്‍ പാദതാരിലെഴുമെ-
ന്നന്‍പാണു മൗര്‍വ്വിയൊരിരുമ്പാം മനം ധനുര-
ഹംഭാവിയാണു വിജയീ-
അംബാ തരുന്നു വിജയം പാപപങ്കിലമ-
ഹം ഭാനമാകുമതിനാല്‍
വന്‍ ഭാരമാര്‍ന്ന തനുവും ഭാനമാമുലക-
വും ഭാനമാകുമഖിലം 7

സത്തായി നിന്നുപരി ചിത്തായി രണ്ടുമൊരു
മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയവിസ്താരമന്നമതി-
നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
ഹത്തായിടും ജനനി നീ 8

ഭൂവാദിഭൂതമതിനാവാസമില്ല വെറു-
മാഭാസമാമിതറിവി-
ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
ലാപാദിതം ഭവതിയാല്‍
നാവാദി തന്‍ വിഷയിതാവാസമറ്റ ഭവ-
ദാവാസമാകെ വിലസും
ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
നീ! വാഴ്ത്തുവാനുമരുതേ! 9

Devi Stavam ദേവീസ്തവം

തെഴുമേനി നിന്നവയവങ്ങളൂഴിന്നു മുന്‍
മൊഴിയുന്നതെന്നിനി മുനികള്‍ക്കുമെന്നംബികേ!
കഴിവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നിന്‍ -
മൊഴി വന്നു മൗനനിലയായ് മുഴങ്ങുന്നിതാ 1

ഇതുകൊണ്ടു കണ്ടതിലൊരുത്തി നീയെന്നുമീ
മതിമണ്ഡലത്തൊടു മറുത്തു മറ്റൊന്നിലും
കുതികൊണ്ടു ചാടിവലയാതെകണ്ടങ്ങു നിന്‍
പദതാരടുത്തു പദമൂന്നി പൊന്നിന്‍കനീ! 2

കണികാണുമിക്കനകമൊടു കാര്‍വേണി മണ്‍ -
പണി കാനല്‍നീരുനികരെന്നു പാടുന്നിതാ
പിണിയാറുമാറു പിരിയാതെ പേണുന്ന നിന്‍
മണിമേനിതന്നിലണയുന്നതിന്നൂതു നീ 3

ധുനിചുടുമയ്യനു തുണയ്ക്കു തോന്നുന്ന നീ
മുനിമൗലിതന്നിലെഴുനള്ളി മൂളുന്നതും
പനിയുണ്ടിടും കൃമി തുടങ്ങി മറ്റൊക്കെ നി-
ന്നിനമെന്നതും നിലയിലൂതി ഇന്നീടു നീ! 4

ഇടയില്ലെനിക്കിടയിലിന്നു കാണുന്നൊരി-
പ്പൊടികൊണ്ടു മൂടുമുടലിന്നു പൊന്നംബികേ!
തടവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നി-
ന്നുടലൊന്നു തന്നിനിയുമൂതു മാണിക്യമേ 5

കമരും ചെവിക്കുമതല്ല കണ്ണിന്നുതൊ-
ട്ടമരുന്നതിന്നുമൊരു മൗലിയെന്നല്ല നീ
അമരം തുഴഞ്ഞിതിലിരുന്നുയര്‍ന്നങ്ങുവ-
ന്നമരുന്നതിന്നരുളു മാമതൂതിന്നിയും! 6

ഇനി ഇന്റെ മൗലിയെഴുന്നിടും പൂനിലാ-
വിനുമങ്ങു നിന്നു വിളയുന്ന വെണ്ണീറിനും
കനലിന്നു നീരിനു മണത്തിനെന്നല്ല നി-
ന്നിനമിങ്ങു കണ്ടതിനൊക്കെയും കൈതൊഴാം 7

തൊഴുമെന്നെയങ്ങുവിളിയിങ്ങുനിന്നാഴിയില്‍
തുഴയുന്നെനിക്കു തുണയില്ല നീയെന്നിയേ
അയലിങ്കലിട്ട മെഴുകല്ല നെയ്യെന്‍ മനം
കുഴയുന്നിതങ്ങു കുഴലൂതു കാര്‍കൊണ്ടലേ! 8

അല പൊങ്ങിവന്നു നുര തുള്ളിയുള്ളാഴിനി-
ന്നലയുന്നു പെണ്‍കുതിരയല്ലി മല്ലിന്നു നീ!
നിലപെറ്റുനിന്നിതു നുറുക്കി നീരാടു നീ-
രലയുന്നതില്ല, തണലെന്നറിഞ്ഞൂതു നീ! 9

ഇതു പഥ്യവൃത്തമിടരില്ല പാടുന്നവര്‍ -
ക്കിതിനിന്നു നിന്നടിയെടുത്തു തന്നീടു നീ 10

ഫലശ്രുതിയില്‍ രണ്ടുവരി നഷ്ടപ്പെട്ടിരിക്കുന്നു

Bhadrakalyashtakam ഭദ്രകാള്യഷ്ടകം

ശ്രീമച്ഛങ്കരപാണിപല്ലവകിര-
ല്ലോലംബമാലോല്ലസ-
ന്‍മാലാലോലകലാപകാളബരീ-
ഭാരാവലീഭാസുരീം
കാരുണ്യാമൃതവാരിരാശിലഹരീ-
പീയൂഷവര്‍ഷാവലീം
ബാലാംബാം ലളിതാളകാമനുദിനം
ശ്രീഭദ്രകാളീം ഭജേ 1

ഹേലാദാരിതദാരികാസുരശിരഃ-
ശ്രീവീരപാണോന്‍മദ-
ശ്രേണീശോണിതശോണിമാധരപുടീം
വീടീരസാസ്വാദിനീം
പാടീരാദിസുഗന്ധിചൂചുകതടീം
ശാടീകുടീരസ്തനീം
ഘോടീവൃന്ദസമാനധാടിയുയുധീം
ശ്രീഭദ്രകാളീം ഭജേ 2

ബാലാര്‍ക്കായുതകോടിഭാസുരകിരീ-
ടാമുക്തമുദ്ഗാളക-
ശ്രേണീനിന്ദിതവാസികാമരുസരോ-
ജാകാഞ്ചലോരുശ്രിയം
വീണാവാദനദൗശലാശയശയ-
ശ്ര്യാനന്ദസന്ദായിനീ-
മംബാമംബുജലോചനമനുദിനം
ശ്രീഭദ്രകാളീം ഭജേ 3

മാതംഗശ്രുതിഭൂഷിണീം മധുധരീ-
വാണീസുധമോഷിണീം
ഭൂവിക്ഷേപകടാക്ഷവീക്ഷണവിസ-
ര്‍ഗ്ഗക്ഷേമസംഹാരിണീം
മാതംഗീം മഹിഷാസുരപ്രമഥിനീം
മാധുര്യധുര്യാകര-
ശ്രീകാരോത്തരപാണിപങ്കജപുടീം
ശ്രീഭദ്രകാളീം ഭജേ 4

മാതംഗാനനബാഹുലേയജനനീം
മാതംഗസംഗാമിനീം
ചേതോഹാരിതനുച്ഛവീം ശഫരികാ-
ചക്ഷുഷ്മതീമംബികാം
ജൃംബത്പ്രൗഢിനിസുംഭമഥിനീ-
മംഭോജഭൂപൂജിതാം
സമ്പത്‌സന്തതിദായിനീം ഹൃദി സദാ
ശ്രീ ഭദ്രകാളീം ഭജേ 5

ആനന്ദൈകതരംഗിണീമമലഹൃ-
ന്നാളീകഹംസീമണീം
പീനോത്തുംഗഘനസ്തനാം ഘനലസത്-
പാടീരപങ്കോജ്ജ്വലാം
ക്ഷൗമാവീതനിതംബബിംബരശനാ-
സ്യൂതക്വണത് കിങ്കിണീം
ഏണാംങ്കാംബുജഭാസുരാസ്യനയനാം
ശ്രീഭദ്രകാളീം ഭജേ 6

കാളാംഭോദകളായകോമളതനു-
ച്ഛായാശിതീഭൂതിമത്-
സംഖ്യാനാന്തരിതസ്തനാന്തരലസ-
ന്‍മാലാകിലന്‍മൗക്തികാം
നാഭീകൂപസരോജനാളവിലസ
ച്ഛാതോദരീശാപദീം
ദുരീകുര്‍വയി ദേവി, ഘോരദുരിതം
ശ്രീ ഭദ്രകാളീം ഭജേ 7

ആത്മീയസ്തനകുംഭകുങ്കുമരജഃ-
പങ്കാരുണാലംകൃത-
ശ്രീകണ്ഠൗരസഭൂതിഭൂതിമമരീ-
കോടീരഹീരായിതാം
വീണപാണിസനന്ദനന്ദിതപദാ-
മേണീവിശാലേക്ഷണാം
വേണീഹ്രീണിതകാളമേഘപടലീം
ശ്രീഭദ്രകാളീം ഭജേ 8

ഫലശ്രുതിഃ

ദേവീപാദപയോജപൂജനമിതി
ശ്രീഭദ്രകാള്യഷ്ടകം
രോഗൗഘാഘനാനിലായിതമിദം
പ്രാതഃ പ്രഗേ യഃ പഠന്‍
ശ്രേയഃ ശ്രീശിവകീര്‍ത്തിസമ്പദമലം
സംപ്രാപ്യ സമ്പന്‍മയീം
ശ്രീദൈവീമനപായിനീം ഗതിമയന്‍
സോऽയം സുഖീ വര്‍ത്തതേ